Tuesday, October 24, 2017

October 24, 2017 at 05:22AM

ഭ്രാന്തന്റെ സ്വപ്നം ....................................... എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന നഗ്നമാം ദുസ്വർഗ്ഗ കാമമില്ല... വഴ്‌വിൽ ചെതുമ്പിച്ച വാതിലുകളടയുന്ന പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ നേരു ചികയുന്ന ഞാനാണു ഭ്രന്തൻ മൂകമുരുകുന്ന ഞാനാണു മൂഡൻ നേരു ചികയുന്ന ഞാനാണു ഭ്രന്തൻ മൂകമുരുകുന്ന ഞാനാണു മൂഡൻ... ..... ...... ...... ...... ...... . ...... ..... ...... ....... ..... ചാരങ്ങൾപോലും പകുത്തുന്നൊരീ പ്രേതങ്ങളലറുന്ന നേരം പേയും പിശാചും പരസ്പരം തീവെട്ടിപേറി അടരാടുന്ന നേരം നാദങ്ങളിൽ സർവ്വനാശമിടിവെട്ടുമ്പോൾ ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുമ്പോൾ അറിയാതെ ആശിച്ചുപോകുന്നു ഞാനും വീണ്ടുമൊരുനാൾ വരും (അച്ചാ ദിൻ) വീണ്ടുമൊരുനാൾ വരും എന്റെ ചുടലപറമ്പിലെ തുടതുള്ളുമീ സ്വാർത്ഥ സിംഹാസനങ്ങളെ കടലെടുക്കും പിന്നെ ഇഴയുന്ന ജീവന്റെ അനലിൽ നിന്നു അമരഗീതം പോലെ ആത്മാക്കൾ ഇഴചേർന്നൊരു അദ്വൈത പത്മമുണ്ടായിവരും.... അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും ഊഷ്മാവുമുണ്ടായിരിക്കും അതിലെന്റെ താരസ്വരത്തിൻ പരാഗങ്ങൽ അണുരൂപമാർന്നടയിരിക്കും അതിനുള്ളിൽ ഒരു കൽപ്പതപമാർന്ന ചൂടിൽനിന്നു ഒരു പുതിയ മാനവനുയിർക്കും അവനിൽനിന്നദ്യമായ്‌ വിശ്വസ്വയം പ്രഭാ പടലം ഈ മണ്ണിൽ പരക്കും ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം നേരു നേരുന്ന കാന്തന്റെ സ്വപ്നം... ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം നേരു നേരുന്ന കാന്തന്റെ സ്വപ്നം…

Monday, October 23, 2017

October 23, 2017 at 08:49PM

അനുമോദനം

October 23, 2017 at 06:08AM

#പാന്‍ഗ്രാം #Pangram #Malayalam The quick brown fox jumps over the lazy dog "അജവും ആനയും ഐരാവതവും ഗരുഡനും കഠോര സ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തില്‍ മഞ്ഞളും ഈറന്‍ കേശത്തില്‍ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദുഃഖഛവിയോടെ ഇടതു പാദം ഏന്തി ങ്യേയാദൃശം നിര്‍ഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോള്‍ ബാ‍ലയുടെ കണ്‍കളില്‍ നീര്‍ ഊര്‍ന്നു വിങ്ങി." - കിഷോർ "ऋषियों को सताने वाले दुष्ट राक्षसों के राजा रावण का सर्वनाश करने वाले विष्णुवतार भगवान श्रीराम, अयोध्या के महाराज दशरथ के बड़े सपुत्र थे।" “ഔത്സുക്യത്തോടെ വന്നു ചേർന്ന ജഩസഞ്ചയത്തിൽ ൠഭോഷത്വമില്ലാത്ത ഏതൊരാളെയും തന്റെ വാൿപടുത്വത്താൽ ആശ്ചര്യപ്പെടുത്തിക്കൊണ്ടു് ഢമരുമേളത്തിന്റെയും മണിഝംകാരങ്ങളുടെയും അകമ്പടിയോടെ ഌപ്തപ്രചാരങ്ങളായ ഒട്ടേറെ പുരാണകഥകൾ അവരെ പറഞ്ഞു കേൾപ്പിച്ച ആ ദീക്ഷാധാരിയായ ഭക്തസംഩ്യാസിക്കു് സന്ധ്യാവന്ദഩത്തിഩായി മഠത്തിലേക്കു പുറപ്പെടേണ്ട സമയം എത്തിയോ എന്നു് ഘടികാരത്തിൽ നോക്കി അറിഞ്ഞുകൊണ്ടു വരുവാൻ തോഴിയെ ഏല്പിച്ചിട്ടു് രാജകുമാരി സിന്ദൂരഛവിയാർന്ന ചക്രവാളത്തിലേക്കു് നോക്കി എന്തോ ഓർത്തുകൊണ്ടു് ഈറൻമിഴികളോടെ അന്തഃപുരത്തിൽ നിൽക്കുന്ന വേളയിലായിരുന്നു വെൺകൊഺക്കുടയും ൡതമുദ്രാങ്കിതമായ പതാകയും ഉള്ള തേരിലേറി ഉത്തരദിക്കിൽ നിന്നും സൈഩ്യാധിപഩോടും മന്ത്രിമുഖ്യഩോടും പിഩ്ഩെ അംഗരക്ഷകരായി ഇരുപതു് ഊർജസ്വലരായ യോദ്ധാക്കളോടും ഒപ്പം ഋഷിവര്യൻ ഒരു കൈയിൽ യോഗദണ്ഡവും മഺേതിൽ ഐശ്വര്യനിദായകമായ വലംപിരിശംഖും ഏന്തിക്കൊണ്ടു് വന്നു ചേർന്നതു്.” - User: Ajifocus Wikipedia कः खगौघाङचिच्छौजा झाञ्ज्ञोऽटौठीडडण्ढणः। तथोदधीन् पफर्बाभीर्मयोऽरिल्वाशिषां सहः।।"

Sunday, October 22, 2017

October 22, 2017 at 01:58PM

വാർത്തകളിൽ നിറഞ്ഞു നിൽക്കുക, അതിലേറേ അന്യമതസ്ഥരെ അവഹേളിക്കുക, വെറുപ്പിന്റെ കടുത്തവിഷം ജനഹൃദയങ്ങളിൽ നിക്ഷേപിക്കുക - ഇതാണു പ്രധാനം. നല്ലതായാലും ചീത്തകാര്യമായാലും എല്ലാവരും പറഞ്ഞു കൊണ്ടേ ഇരിക്കണം. കണ്ണീർ ഗർഭമാവട്ടെ, നിശ്വാസഓക്സിജനാവട്ടെ പലിശയാവട്ടെ വിലക്കയറ്റമാവട്ടെ ജനരക്ഷായാത്രയാവട്ടെ താജ്മഹലാവട്ടെ സിനിമയാവട്ടെ... മാസാമാസം അടുത്ത തെരഞ്ഞെടുപ്പു വരെ മാധ്യമങ്ങളിലും അതിലൂടെ ജനഹൃദയങ്ങളിലും നിറഞ്ഞു നിന്നാടണം. ഇതൊക്കെ അതിനുള്ള വഴികളാണ്. നിങ്ങൾ പരിഹസിക്കുകയോ വഴ്ത്തിപ്പാടുകയോ എന്തു വേണമെങ്കിലും ചെയ്തോളൂ... കഴിയുന്നത്ര ചോദ്യങ്ങൾക്ക് ഉത്തരം നൽകാനായി ഗ്രാമാന്തരങ്ങൾ ഒന്നിനേപറ്റിയും അറിയാത്ത ഒത്തിരിപേരെ നിരത്തി നിർത്തിയിട്ടുണ്ട്... ജി.എസ്.ടി., നോട്ടുനിരോധനം, പട്ടിണി, ഡിജിറ്റൽ ഇന്ത്യ, പശുമാതാവ്, കണ്ണീർ ഗർഭം, ദളിതൻ, തൊഴിലില്ലായ്മ, നിശ്വാസഓക്സിജൻ, എന്നു തുടങ്ങി എന്ന്തിനെ കിട്ടിയാലും നിങ്ങൾ ഞങ്ങളെ വിടാതെ പിന്തുടരുമെന്നറീയാം. ഞങ്ങൾക്കാവശ്യവും അതുതന്നെ!! വ്യാജസ്തുതിയിലുടെ വാഴ്ത്തപ്പെട്ട രാവണൻ തന്നെ ഉദാഹരണമായിരിക്കുമ്പോൾ ഇത് ഞങ്ങൾക്കും ഗണകരമാവുക തന്നെ ചെയ്യും!!

October 22, 2017 at 12:30PM

#പ്രണയം ശ്യാമവർണമോഹിനീ കഠോരഭാഷിണീ പ്രിയേ, പ്രേമലേഖനം നിനക്കു ഞാൻ തരുന്നു ശാരദേ... മാറ്റിനിക്കു പോകുവാൻ നിനക്കു വേണ്ടിയിന്നലെ കാത്തു നിന്നു കാത്തു നിന്നു ഷോ തുടങ്ങിടും വരെ, വന്നതില്ല കണ്മണീ വരുന്നുവോ വരുന്നുവോ എന്നു നോക്കി. നോക്കി ഞാൻ തിരിച്ചു പോയ് നിരാശനായ്... പൈസയെത്രയോ മുടക്കി പദ്ധതി ഒരുക്കി നിന്റെ ഫെയ്സ് കാണുവാൻ കൊതിച്ചു സൈക്കിളേറി വന്നു ഞാൻ... പുള്ളിയുള്ള ബ്ലൗസുവേണമെന്നു നീ പറഞ്ഞുടൻ കള്ളടിച്ച പോലെ ഞാൻ കറങ്ങി സിറ്റി മൊത്തമേ... അന്നു ഞാനൊളിച്ചൊളിച്ച് നിന്റെ വീട്ടിൽ വന്നതും നിന്റെ ജന്നലിന്റെ കമ്പി മാറ്റുവാൻ ശ്രമിച്ചതും; നിന്റെ ഫാദർ കണ്ടതും; പുളീടെ കമ്പൊടിച്ചതും ഞാനെടുത്ത് ഗേറ്റു ചാടി ഓടി രക്ഷപെട്ടതും... ഇത്ര വേഗം നീ മറന്നതെന്തു ശാരദേ പ്രിയേ ഹാർട്ടു പഞ്ചറായി ഞാൻ മരിക്കുവാൻ കിടക്കുകിൽ രണ്ടു തുള്ളി വാട്ടറെങ്കിലൂമെനിക്കൊഴുക്കണേ..! രണ്ടു തുള്ളി വാട്ടറെങ്കിലൂമെനിക്കൊഴുക്കണേ..! 😋

Thursday, October 19, 2017

October 19, 2017 at 06:20AM

#കഴകം വടക്കേ മലബാറിൽ‌ കണ്ടുവരുന്ന ഒട്ടുമിക്ക സമുദായങ്ങളുടേയും ആരാധനാലയങ്ങളായ താനം, തറ, പള്ളിയറ, കോട്ടം, കാവുകൾ, മുണ്ട്യ തുടങ്ങിയ സങ്കേതങ്ങൾ‌ക്ക്‌ നേതൃത്വം‌ നൽ‌കുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമാണ്‌ കഴകം. ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടയ്‌മയിൽ‌ പ്രഥമസ്ഥാനം‌ അർ‌ഹിക്കുന്നവയാണ്‌ കഴകങ്ങൾ. സമുദായത്തിന്റെ കീഴിൽ‌ താനങ്ങളുടെ എണ്ണം‌ പെരുകുമ്പോൾ‌ അവയെ നിയന്ത്രിക്കാൻ‌ മേൽ‌ഘടകമായാണ്‌ കഴകം‌ രൂപം‌ കൊള്ളുന്നത്. കഴകം‌ എന്ന പദം‌ വിവിധ അർ‌ത്ഥങ്ങളിലാണ്‌ ഓരോ ദേശത്തും‌ അറിയപ്പെടുന്നത്. കോലസ്വരൂപത്തിലും അള്ളടസ്വരൂപത്തിലുമായിരുന്നു കഴകങ്ങൾ‌ ആരം‌ഭിച്ചത്. രാജ്യത്തിന്റെ പൊതുകാര്യങ്ങളിൽ‌ ചർ‌ച്ച നടത്താനും‌ തിരുമാനമെടുക്കാനുമുള്ള സഭ എന്ന അർ‌ത്ഥമാണ്‌ അന്നു കഴകം‌ എന്ന പദത്തിനു നൽ‌കിയിരുന്നത്. ഘടകം‌ എന്ന സം‌സ്‌കൃതപദത്തിന്റെ തത്ഭവമാണ്‌ കഴകമെന്ന്‌ ചിലർ‌ അഭിപ്രായപ്പെടുന്നു. കഴകം‌ എന്ന പദം‌ ആദ്യം‌ തമിഴിലും‌ പിന്നീട്‌ മലയാളത്തിലും‌ പണ്ടുമുതലേ ഉപയോഗിച്ചു വരുന്നുണ്ട്. തെക്കേമലബാറിൽ‌ ക്ഷേത്രപൂജ നടത്തുന്ന കർ‌മ്മിയെ സഹായിക്കാനായി ശ്രീകോവിലിനു വെളിയിൽ‌ ഒരുക്കങ്ങൾ‌ ചെയ്തു സഹായിക്കുന്നവരെ കഴകക്കാർ‌ എന്നാണു വിളിക്കുക.

Tuesday, October 17, 2017

October 17, 2017 at 10:45PM

#MeToo ആറാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ ഞാൻ ഒറ്റയ്ക്ക് ചെറുവത്തൂരിലേക്ക് പോവുമായിരുന്നു. 20 കിലോമീറ്റർ അപ്പുറമുള്ള കാഞ്ഞങ്ങാട് എത്തിയാൽ ഒരു കറക്കമുണ്ട്! ഒടയഞ്ചാലിൽ നിന്നും കാഞ്ഞങ്ങാടേക്ക് 4:50 രൂപയായിരുന്നു അന്നു ബസ്സ് ചാർജ്. (ഇപ്പോൾ 20 രൂപയോ മറ്റോ ആകണം.) കാഞ്ഞങ്ങാട് എത്തിയാൽ ബാലമംഗളം, ബാലരമ, പൂമ്പാറ്റ, മുത്തശ്ശി, അമർചിത്രകഥകൾ ഒക്കെ വാങ്ങൽ ഒരു കലാ പരിപാടിയായിരുന്നു. പിന്നെ ഒരു ഫ്രൂട്സലാട്ട് കഴിക്കും. അന്നതിന് 2 രൂപയോ 2:50 ഓ വില വന്നിരുന്നു. (ഇന്നിപ്പോൾ 125 ഓളം വിലവരുന്നു). വല്ലപ്പോഴും കിട്ടുന്ന അവസരം മാക്സിമം ആസ്വദിക്കുക എന്നതായിരുന്നു അന്നൊക്കെ. കാഞ്ഞങ്ങാട് റോഡ്സൈഡിൽ തൈലം/കുഴമ്പ്, ഒക്കെ വിൽക്കുന്നയാൾ തൈലത്തിൽ തീ ഒക്കെ കൊടുത്ത് മാജിക്ക് കാണിക്കുന്ന ഒരു സംഗതി ഇടയ്ക്കൊക്കെ ഉണ്ടാവാറുണ്ട്. കാണാൻ നല്ല തിരക്കാവും. എല്ലാവരും ചുറ്റും കാണും ഇടിച്ചു കേറികാണണം. ചിലരൊക്കെ വാങ്ങിക്കും. എനിക്കതൊക്കെ അന്ന് കൗതുകമായിരുന്നു. കൗതുകം ഇന്നും പലതിനോടുണ്ട്. മാറി മാറി വരുന്നു എന്നേ ഉള്ളൂ. ഒരിക്കൽ ഞാനങ്ങനെ നിൽക്കുമ്പോൾ എന്റെ മുമ്പിൽ ഒരു വൃദ്ധൻ ഇക്ക നിൽപ്പുണ്ടായിരുന്നു. തലയിൽ ഒരു തൂവാല കൊണ്ട് കെട്ടിയ പകുതി കഷ്ടണ്ടിത്തലയൻ. അയൾ മെല്ലെ പുറകിൽ കൈ കെട്ടിവെച്ചു. ഞാനന്ന് ട്രൗസറിട്ട് സ്കൂളിൽ വരുന്ന കാലമായിരുന്നു. അയാൾ മെല്ലെ എന്റെ മറ്റേ സൂത്രത്തിൽ തലോടാൻ തുടങ്ങി. എനിക്കും ഒരു സുഖം. ഞാൻ അനങ്ങാതെ നിന്നു. അയാൾ സിബ് മെല്ലെ ഊരി. മ്മളെ ചങ്ങായി വടിയായി നിൽക്കുന്നു 🤓 സംഗതി സീരിയസ്സായപ്പോൾ അയാൾ മുഖത്തേക്കു നോക്കി, കൈയ്യിൽ പിടിച്ചു സൈഡിലേക്ക് വലിച്ചു ... ഞാൻ കൂട്ടാക്കിയില്ല. പേടി തോന്നി. സിബിട്ട് ഓടിപ്പോയി ചെറുവത്തേരേക്കുള്ള ബസ്സിൽ കേറിയിരുന്നു... #കുഞ്ഞിക്കുട്ടൻ ശാന്തമായുറങ്ങുകയായിരുന്നു അപ്പോൾ... സെന്റ് പയസ്സിൽ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഇന്റെർകോളേജിയേറ്റ് സാഹിത്യ സെമിനാർ കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ വെച്ചുണ്ടായിരുന്നു. കോളേജിൽ നിന്നും ഞാനും മറ്റൊരു പയ്യനുമായിരുന്നു പോകാൻ തെരഞ്ഞെടുക്കപ്പെട്ടവർ; പോയത് ഞാൻ മാത്രവും. മറ്റേ പുള്ളിക്കാരൻ എന്തോ അസൗകര്യം കാരണം വന്നില്ല. ബാലചന്ദ്രൻ ചുള്ളിക്കാടും മറ്റും വന്നൊരു ത്രിദിനക്യാമ്പ് ആയിരുന്നു അത്. 27 കോളേജുകളിൽ നിന്നായി ഒരു കേളേജിൽ നിന്നും മിനിമം രണ്ടുപേർ വെച്ചുണ്ട്. ഇന്നത്തെ സിനിമാക്കാരൻ ഷാജികുമാർ അന്ന് നെഹ്രുക്കോളേജിൽ പ്രിഡിഗ്രിക്കു പഠിക്കുന്നുണ്ടായിരുന്നു അവനും ഉണ്ടായിരുന്നു. ആദ്യ ദിവസം കാഞ്ഞങ്ങാട് ഡിവൈൻ കോളേജിലെ ഒരു പരിപാടി കഴിഞ്ഞു വരും വഴി ബാലചന്ദ്രൻ ചുള്ളിക്കാട് വെള്ളമടിച്ച് ഓഫായിപ്പോയോന്നൊരു സംശയം. ആ സമയത്ത് ഞങ്ങളോട് അവിടുള്ളവർ ഒരു സൃഷ്ടിയുണ്ടാക്കി പ്രസന്റ് ചെയ്യാനും പരസ്പരം പരിചയപ്പെടാനും പറഞ്ഞു. ഞാൻ കുത്തിപ്പിടിച്ച് ഒരു കഥ തട്ടിക്കൂട്ടി.. ഭ്രാന്തിയായ ചെറിയൊരു പെൺകുട്ടിയെ ട്രൈനിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതായിരുന്നു തുടക്കം. അവൾ കോവിലിൽ ഒറ്റയ്ക്ക് തൊഴാൻ പോയപ്പോൾ പൂജാരി പയ്യൻ കുരുട്ടുബുദ്ധി കാണിച്ചതും അവൾ ഓടി മറയുമ്പോൾ കാൽ തെറ്റി വീണ് നെറ്റി പൊട്ടുന്നതും, ആരോടും പറയാനാവാതെ ആ ചെറുമനയിലെ തമ്പുരാട്ടികുട്ടിയുടെ മാനസിക നില തെറ്റുന്നതും ഒക്കെയായിരുന്നു വിഷയം. കഥ പ്രസന്റ് ചെയ്ത; പേരും കോളേജും പറഞ്ഞു, ഞാൻ സ്റ്റേജു വിട്ടു. വന്നിരിക്കുമ്പോൾ അടുത്തിരിക്കുന്ന രണ്ടു പെൺകുട്ടികളിൽ ഒരു പെൺകുട്ടി കരയുന്നു! അതും ഒരു തമ്പുരാട്ടിക്കുട്ടി. അവൾക്കും സെയിം അനുഭവം ഉണ്ടായിട്ടുണ്ട്. അവളുടെ മനയോട്അ മുട്ടി നിൽക്കുന്ന അമ്പലത്തിൽ പൂജയ്ക്ക് എത്തുന്ന അവളുടെ കസിൻ പയ്യൻ തന്നെയാണ് ആള്. അച്ഛനും മുത്തച്ഛനും കസിൻ പയ്യൻ വല്യ ആളാണ്. ഇവൾ പ്രിഡിഗ്രി പഠിക്കുന്ന കുട്ടിയും. പറയാൻ പറ്റില്ല; സ്വന്തം വീട്ടിൽ കേറാൻ പറ്റാത്ത അവസ്ഥയായിപ്പോയി ആ കുട്ടിക്ക് - ഇത് എന്റെ കഥതന്നെയാണേട്ടാ, എന്റെ മാത്രം കഥ. ഇതെനിക്കുവേണം എന്നവൾ പറഞ്ഞു. അവൾ പിന്നെ എന്റെ ലൈനായീട്ടാ... മൂന്നുകൊല്ലം ഞങ്ങൾ തകർത്തു.. 🤓🤓🤓 ഇന്നവൾ മലയാളക്കരയുടെ ഏതോ നിശബ്ദതയിൽ മൂകസാക്ഷിയായിരിപ്പുണ്ട്. പലതരം വീഴ്ചകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സംഭവിക്കുന്നുണ്ട്. ആൺകുട്ടികളാണെങ്കിൽ അധികമൊന്നും ആരും മൈന്റാക്കാതെ പോകുന്നു... ഓ സാരമില്ല, ഒന്നും സംഭവിച്ചില്ലല്ലോ എന്നു പറഞ്ഞവർ ഒതുക്കും. പെൺകുട്ടികൾക്കുള്ള അനുഭവങ്ങൾ ഇതേ പോലെ പലതും അറിയാനിടയായിട്ടുണ്ട്. മഞ്ജു പറഞ്ഞവ തന്നെ വേണ്ടതിൽ അധികമുണ്ട്. ശ്രദ്ധിക്കാവുന്ന കാര്യം മക്കളുടെ കാര്യത്തിൽ ഒരു ശ്രദ്ധ അധികമായി നൽകാൻ ഇതുപകരിക്കും എന്നുള്ളതാണ്. പറയാനുള്ള മടി/ചമ്മൽ/പേടി/വെറുപ്പ് ... എന്നിവ കൊണ്ട് ഒക്കെ മറച്ചു പിടിച്ച് നിശബ്ദതകളിൽ തേങ്ങിക്കരയാൻ ഒരാൾക്കും അവസരമുണ്ടാവാൻ പാടില്ല.

October 17, 2017 at 09:04AM

കവി ഗിരീഷ് കുമാർ, #കേരളീയം #കവിത —------------------------------------------- സുഹൃത്തേ, ഞങ്ങളുടെ കുഞ്ഞുങ്ങൾ എല്ലാവരും നല്ല വീടുകൾ വരയ്ക്കും. ഉമ്മറത്ത് ഒരച്ഛനെ വരയ്ക്കും. തൊട്ടടുത്ത് ഒരമ്മയേയും രണ്ട് കുട്ടികളേയും വരയ്ക്കും. (അതിൽ ഒന്ന് പെണ്ണായിരിക്കും.) സന്തോഷത്തിന്റെ ഒരു വിളക്ക് വരയ്ക്കും. വീട് വരയ്ക്കുമ്പോൾ അവർ തൊടിയിൽ ഒരു കിണർ വരയ്ക്കും; പിന്നെ ഒരു ശൗചാലയം കൂടി. അങ്ങനെ അവർ ചിത്രത്തിനെ വൃത്തിയിൽ വരയ്ക്കും. ഞങ്ങളുടെ കുഞ്ഞുങ്ങൾ ഗ്രാമം വരയ്ക്കുമ്പോൾ ചായക്കടകൾ വരയ്ക്കും. പത്രം വായിക്കുന്ന തൊഴിലാളികളെ വരയ്ക്കും. നല്ല നിരത്തുകളും ഒരാശുപത്രിയും വരയ്ക്കും. ഒരു സ്കൂൾ വരയ്ക്കും അവിടെ ഉയർച്ചയുടെ ഒരു പതാകയും വരയ്ക്കും. അവർ നഗരം വരയ്ക്കുമ്പോൾ വലിയ ആശുപത്രികൾ വരയ്ക്കും. (ഓക്സിജൻ സിലിണ്ടറും ആംബുലൻസും ഉറപ്പായി വരയ്ക്കും. ) മികച്ച കലാലയങ്ങൾ വരയ്ക്കും. കൂടുതലും പെൺകുട്ടികളെ വരയ്ക്കും. വികസനസ്വപ്നങ്ങൾ താങ്ങി നിൽക്കുന്ന തൂണുകൾ വരയ്ക്കും. അവർ അമ്പലം വരയ്ക്കുമ്പോൾ വലത്ത് താഴികക്കുടത്തോടെ ഒരു പള്ളി വരയ്ക്കും. ഇടത്ത് ഗോപുരവും മണിയുമായി മറ്റൊരു പള്ളിയും. സമാധാനത്തിന്റെ പ്രാവുകളെയും വരച്ച് വയ്ക്കും. അവർ ഇങ്ങനെ ഞങ്ങളുടെ നാട് വരയ്ക്കുമ്പോൾ നിങ്ങളുടെ നാട്ടിലില്ലാത്ത പലതും വരയ്ക്കും! സുഹൃത്തേ, ഇതു കേരളീയം...! ഈ നാട്ടിലേക്ക് യാത്രയ്ക്ക് വരുമ്പോൾ നിന്റെ കുഞ്ഞുങ്ങളെ കൂടി കൊണ്ടുവരൂ..! സ്വപ്നങ്ങളിലല്ലാതെയും ഇത്തരം നേർച്ചിത്രങ്ങളുണ്ടെന്ന് അവർ അറിയട്ടെ ! ചിത്രങ്ങളിലെങ്കിലും അവർ ഇത്തരം സ്ഥലങ്ങൾ വരയ്ക്കട്ടെ! സ്നേഹവും സമാധാനവും വരയ്ക്കട്ടെ!!

Monday, October 16, 2017

October 16, 2017 at 03:20PM

#ഡിങ്കനാമാർച്ചന #Dinkan #ഡിങ്കൻ ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം ദുഷ്ടരേ ഹനിച്ച ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം ബാലമംഗളേ ഭവിച്ച ഡിങ്കദേവ പാഹിമാം മൂഷികമുഖേന്ദ്ര ഡിങ്ക വാണരുളൂ സാദരേ കാടിനിള്ളിലെന്നുമെന്നും ശക്തിതൻ കേദാരമായ് വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണര്‍ന്നു ഭംഗിയില്‍ മങ്ങിടാതനുഗ്രഹം കൊടുക്കു ഡിങ്ക പാഹിമാം നീണ്ടമൂക്കുമുണ്ടക്കണ്ണും ലക്ഷണങ്ങളൊത്തു ചേ- ര്‍ന്നുത്തമന്‍ ജനിച്ചു പണ്ടു ബാലമംഗളേ ഭൂമിയില്‍ സഹോദര സമേതനായി വാഴവേ വന്നു ചേർന്നു ഭൂമിയിൽ പണ്ടന്യഗ്രഹ ജീവികൾ കൊണ്ടുപോയി ഡിങ്കനെ പരീക്ഷണ വിധേയനാക്കി ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍ കാനനം വെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍ തിരിച്ചുവന്നതോ ഏറ്റം ശക്തരിൽ ശക്തനായി ഡിങ്കനാമ മന്ത്രമോതി വാണിടുന്നു ജീവികൾ ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാർന്നിടും അത്ര ശുദ്ധസത്വപൂര്‍ണ്ണമായ് ഡിങ്കസൽക്കഥ തോന്നണമിവര്‍ക്കുനിത്യം ഡിങ്ക ഡിങ്ക പാഹിമാം ഡിങ്കഭക്തിവന്നുദിച്ചു ജീവകൾക്കസ്സാധ്യമായ് ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയം സൗഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി- ന്നേവരും ജപിച്ചുകൊള്‍ക ഡിങ്കനാമമെപ്പോഴും ഭക്തവത്സലന്‍ ഡിങ്കനീശ്വരന്‍ മൂഷികന്‍ സൈബർലോകേ വാണിടട്ടെ ഡിങ്ക ഡിങ്ക പാഹിമാം പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ് തീര്‍ന്നു ഡിങ്കദേവനുള്ളിലെത്തി വാണിരിക്കുവാന്‍ തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ! ലോകനായകവിഭോ ഹരേശ ഡിങ്ക പാഹിമാം ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം http://ift.tt/2yMLaXJ

Saturday, October 14, 2017

October 14, 2017 at 07:04PM


October 14, 2017 at 02:27PM

#saynotoharthal #harthal എനിക്ക് #ഹർത്താൽ ഇഷ്ടമാണ്. ഒരു ദിവസം അവധിയായി എല്ലാത്തിൽ നിന്നും നിർമുക്തനായി ചുമ്മാ തറയിൽ കിടന്നുരുളാൻ ഒരു രസമാ... മലയാളത്തിൽ ദിവസേന ഹർത്താലുകൾ ആവർത്തിക്കപ്പെടുമ്പോൾ ചെറു വ്യസനത്തോടെ ഇപ്പോൾ നോക്കിയിരിക്കുന്നു എന്നേ ഉള്ളൂ. ബാംഗ്ലൂരിലേക്കും തിരികെയുള്ള യാത്രകളിലും മറ്റുമായി മൂന്നോ നാലോ പ്രാവശ്യം ഇതിനിടയിൽ പെട്ട് നട്ടം തിരിയാനായി വിധിക്കപ്പെട്ടവൻ കൂടിയാണു ഞാൻ എന്നൊരു വേദന നിറഞ്ഞു നില്പ്പുണ്ട്; എങ്കിലും ഹർത്താൽ ഇഷ്ടം തന്നെ!! ഹർത്താൽ നടത്തുന്നവരോട് എനിക്കൊരപേക്ഷയുണ്ട്. എട്ടും പൊട്ടും തിരിയാതെ ദൂർഘദൂരയാത്രയിൽ പെട്ടുപോകുന്നവർക്ക് ഈ ദിനം വല്ലാതെ ദുസ്സഹമാവുന്നു. നിങ്ങൾ ഒരുമയോടു കൂടി ഒന്നുചേർന്ന് വീക്കിലി ആഘോഷമോ മന്തിലി ആഘോഷമോ ആക്കി മാറ്റണം. #സെക്കന്റ് #സാറ്റർഡേ എന്നൊക്കെ കേട്ടിട്ടില്ലേ, അതുപോലെ ആധികാരികമായിരിക്കട്ടെ കേരളക്കരയിൽ ഈ ദിവസം. എന്റെ ഇഷ്ടം പറയുകയാണെങ്കിൽ അതൊരു ബുധനാഴ്ച ആവണം. ഇടദിവസം ഫ്രീയായി സ്വപ്നം കണ്ട്, കവിതേം കേട്ട് കിടന്നുറങ്ങാൻ ഒരു രസമൊക്കെയുണ്ട്. വരുന്നവർക്കും പോകുന്നവർക്കും ഇതൊരു കുറിപ്പായി കരുതിയിരിക്കാമല്ലോ!! നിങ്ങൾക്കിത് ഭംഗിയിൽ ആഘോഷിക്കുകയും ചെയ്യാം. നിങ്ങൾക്കും സുഖം ഞങ്ങൾക്കും സുഖം. പ്രിയപ്പെട്ടെ കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്സ്, കുമ്മനം കളിച്ച് കേറിക്കൂടാൻ പാടുപെടുന്ന ബിജെപ്പി നേതാക്കൾ കാര്യമായി ഇതുകാണണം എന്നഭ്യർത്ഥിക്കുന്നു; അപേക്ഷിക്കുന്നു... എന്ന് സ്വന്തം ഒരു അഭ്യുദയകാംക്ഷി ഒപ്പ്

Friday, October 13, 2017

October 13, 2017 at 09:32PM

#ചങ്ങമ്പുഴ #രാഗപരാഗം #കാമുകന്റെസ്വപ്നങ്ങൾ വിസ്മയദർശനേ, നിന്നെയൊന്നു വിസ്മരിക്കാനെൻക്കൊത്തുവെങ്കിൽ പൂവിരിച്ചെന്തിനോർക്കാതെ നീയെൻ ജീവിതവീഥിയിലാഗമിച്ചൂ. ചിന്തിച്ചിരിക്കാതിതുവിധം നീ- യെന്തിനെൻ പ്രാണനിൽ ചേർന്നുപറ്റി? താമരപ്പൊയ്കപോൽ ശാന്തമായ മാമകജീവിതമെത്രവേഗം നേരിട്ടിടാനിടയായി കഷ്ടം വാരിധിക്കൊപ്പമിക്കോളിളക്കം. നിശ്ചയം മൃത്യുവിൻ സ്പർശമേറ്റേ നിശ്ചലമാകാനതിനുപറ്റൂ--

October 13, 2017 at 08:32AM

ശരിക്കും A Group ഇൽ പെട്ടവരൊക്കെ ഈ 16 അടിയന്തിരം കഴിക്കുന്നത് എന്തിനാ? മുമ്പേ പിണറായി പിടിച്ച് ജയിലിലാക്കുമോ? #ഹർതാൽ

Thursday, October 12, 2017

October 12, 2017 at 06:18AM

#അവളേക്കുറിച്ച് 😍 ഉമ്മ 😘 എന്തൊക്കെയാവാം സഖീ നീ ഹൃദി താലോലിക്കും ചിന്തകളെന്തൊക്കെയോ നീ കാണും വികാരങ്ങൾ? എന്തുമാവട്ടെ, പക്ഷേ, അവിടേക്കെറിയുന്നു രണ്ടു വാക്കുകൾ മാത്രം ഓർക്കുക വല്ലപ്പോഴും...!!

Wednesday, October 11, 2017

October 11, 2017 at 09:49PM

എല്ലാവർക്കും ഫെയ്സ്ബുക്ക് പ്രശ്നാത്രേ!!! കിട്ടുന്നില്ലാന്ന്... എനിക്ക് കിട്ടുന്നു..മ്

Tuesday, October 10, 2017

October 10, 2017 at 04:58PM

കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും കേരളത്തിലെ സമാധാനം കുളംതോണ്ടാനായി ആകട്ടെ എന്റെ ഇത്തവണത്തെ യാത്ര എന്ന് തീരുമാനിച്ചു. കേരളത്തിലെ വിമാനത്താവളം തിരക്കേറിയതും സൗകര്യങ്ങൾ ഒരുപാടുള്ളതുമാണ്. ഇത്രയൂം ആൾക്കാർ വിദേശത്തു പോകുന്നത് തന്നെ സ്വന്തം നാട്ടിൽ സമാധാനം കിട്ടാത്തതുകൊണ്ടാണ് എന്ന് എന്റെ സുഹൃത്ത് ഷാജിക്കുട്ടൻ എന്നോട് പറഞ്ഞതെനിക്ക് ഓർമ്മ വന്നു. ഞാൻ വിമാനത്താവളത്തിന് പുറത്തേക്ക് കടന്നു. വിശാലമായ തെരുവ്. ഇരുപത്തിരണ്ടാം നൂറ്റാണ്ടെന്നു തോന്നിപ്പിക്കുന്ന റോഡുകളും പരിസരവും. അരികിൽ ചപ്പു ചവറുകളോ മറ്റു മാലിന്യങ്ങളോ ഇല്ല. അതിശയം തന്നെ! ഇങ്ങനെ നക്കി തുടച്ച പോലെയാണോ ഒരു സംസ്ഥാനത്തു തെരുവുകൾ സൂക്ഷിക്കുന്നത് എന്നോർത്ത് എനിക്ക് കലശലായ ദേഷ്യം വന്നു. കേരള സർക്കാർ ഒരു പരാജയം തന്നെ. . . പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ച നാട്ടുകാർ. എല്ലാവരും വളരെ ശാന്ത ചിത്തരായി സ്വന്തം കാര്യങ്ങളിൽ ഏർപ്പെടുന്നതായി കാണപ്പെട്ടു. റോഡിൽ നിറയെ ആഡംബര കാറുകളും മറ്റും കാണാം. ഇത്തരം ആഡംബര കാറുകൾ വാങ്ങുന്ന കള്ളപ്പണക്കാരെക്കൊണ്ട് കേരളം നിറഞ്ഞിരിക്കുകയാണ് എന്നെനിക്കു ബോധ്യപ്പെട്ടു. പ്രധാനിജിയുടെ നോട്ടു നിരോധനത്തെ മനസ്സിൽ വാഴ്ത്തി ഞാൻ യാത്ര തുടർന്നു. എന്റെ കാറോടിച്ചിരുന്ന ഡ്രൈവറോട് ഞാൻ ചോദിച്ചു: എന്തുകൊണ്ടാണ് ഈ നാട് യൂപി പോലെ ആകാത്തതെന്നു. ഗ്രാമീണ ഭാഷയിൽ അദ്ദേഹമെന്തോ പറഞ്ഞു. അദ്ദേഹം പറഞ്ഞ മറുപടിയിൽ “നിന്റച്ഛൻ“ എന്നോ മറ്റോ ഒരു ശബ്ദം മാത്രമാണ് എനിക്ക് മനസിലാക്കാനായത്. പ്രധാനിജിയുടെ അച്ഛാ ദിൻ ആയിരിക്കണം ആ സുഹൃത്ത് ഉദേശിച്ചത്. താമസം ഏർപ്പാട് ചെയ്ത കെട്ടിടത്തിലെത്തി. എന്നെ വരവേൽക്കാനായി കാവി കൊടികൾ പിടിച്ചു കൊണ്ടു ഒരു പിടി പാഴുകൾ നിൽപ്പുണ്ടായിരുന്നു. ഞാൻ എല്ലാവരെയും അഭിവാദ്യം ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യൻ മാതൃകയിലാണ് കെട്ടിടത്തിന്റെ ഉൾവശം നിർമ്മിച്ചിരിക്കുന്നത്. ഏതോ രാജ കൊട്ടാരം പോലെയുണ്ട്. ഞാൻ ഉള്ളിലേക്ക് കടന്നു. കെട്ടിടത്തിന്റെ ദൃശ്യ ഭംഗി മനസ്സുകൊണ്ട് ആസ്വദിച്ചു നിൽക്കവേ എനിക്ക് മറ്റേതിന്റെ ശങ്ക തുടങ്ങി. ഞാൻ പറമ്പു ലക്ഷ്യമാക്കി നടന്നു. പുറത്തു മഴ പെയ്യുന്നുണ്ട്. ഏതോ പൗരാണിക നഗരത്തിന്റെ അവശിഷ്ടങ്ങൾ എന്ന് തോന്നിപ്പിക്കുന്ന ഒരു കുറ്റിക്കാടിനെ ലക്ഷ്യമാക്കി മല ദേവതകളെ മനസ്സിൽ ധ്യാനിച്ച് ഞാൻ നടന്നു. ഇരിക്കുമ്പോൾ ഈച്ചയെ ആട്ടാനായി ഒരു ചുള്ളിക്കമ്പു പോലും കിട്ടാത്തത് എന്നെ നിരാശനാക്കി. കേരളത്തിലെ ജനങ്ങൾ ഉദാസീനരും അലസന്മാരുമാണ് എന്ന് എനിക്ക് മനസ്സിലായി. ഒരു സ്ഥലം കണ്ടെത്തി ഞാൻ ഇരുന്നതും പുറകിൽ നിന്നുമൊരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ പച്ചിലകൾക്കിടയിൽ വെളുത്ത താടി രോമങ്ങളുള്ള ഒരു ശിലായുഗ മനുഷ്യൻ അവിടെ എന്നെയും കാത്തിരിക്കുന്നതുപോലെ കാണപ്പെട്ടു. അദ്ദേഹം എന്റെ അരികിൽ വന്നു. അകത്തേയ്ക്കു പോകാം ഇതിനുള്ള സൗകര്യം അകത്തു ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം എന്നെ പറഞ്ഞു മനസ്സിലാക്കി. എന്റെയുള്ളിൽ സംശയങ്ങളുണ്ടായി. ഒരു മുറിയിലേക്ക് ഞാൻ ആനയിക്കപ്പെട്ടു. ശങ്ക തീർക്കാൻ ഇരുന്ന എന്നെ എന്തിനീ അന്തപുരത്തിലേക്കു കൊണ്ട് വന്നു എന്നെനിക്ക് തോന്നി. മുറി വളരെ വൃത്തിയുള്ളതും തിളങ്ങുന്ന കല്ലുകൾ കൊണ്ട് അലങ്കരിച്ചതുമായിരിന്നു. കൈ കഴുകാനുള്ള സൗകര്യവും അതിനു മുകളിൽ മുഖം നോക്കാനുള്ള സൗകര്യവും ആ മുറിക്കുള്ളിൽ ഉണ്ടായിരുന്നു. മുറിയുടെ നടുവിലായി ഇരിപ്പിടം പോലെ തോന്നിക്കുന്ന ഒരു തിളങ്ങുന്ന വെണ്ണക്കൽ നിർമ്മിതി ഞാൻ ശ്രദ്ധിച്ചു. ഞാൻ പതിയെ അതിനടുത്തേക്കു നടന്നു അതിന്റെ മൂടി തുറന്നു. ഉള്ളിൽ ജലം കെട്ടിക്കിടക്കുന്നു. നഗരത്തിന്റെ ജല വിതരണ ശൃംഖലയാണ് എന്ന് തോന്നിക്കുന്ന രൂപ ഘടന. എനിക്ക് അത്യന്തം കൗതുകം തോന്നി. സാധാരണ മുറിയുടെ മച്ചിൽ പിടിപ്പിക്കുന്ന ഫാൻ ഈ മുറിയിൽ അരികുവശത്തെ ചുമരിലാണ് പിടിപ്പിച്ചരിക്കുന്നത് എന്നത് എന്നിൽ കൗതുകമുളവാക്കി. അതുതന്നെയും വളരെ ചെറുതൊരെണ്ണമാണ്. കേരളത്തിലെ വസ്തു ശില്പ വിദ്യകളെ പറ്റി എനിക്ക് പുച്ഛം തോന്നി. ഈ സർക്കാർ ഒരു പരാജയം തന്നെ... ഗോരഖ്പൂരിലേയും വാരാണസിയിലെയും പൗരാണിക നഗരങ്ങളിലെ എന്റെ പകലുകൾ ഞാൻ ഓർത്തു. മറ്റേശങ്ക കൂടിക്കൂടി വരുന്നു. എന്ത് ചെയ്യണം എന്നാലോചിച്ചു നിൽക്കുമ്പോ ആ ചെറിയ ഫാനിന്റെ അടുത്ത് പിടിപ്പിച്ചിരിക്കുന്നു തദ്ദേശീയമായ ഒരു ജനൽകവാടത്തിൽ നേരത്തെ കണ്ട വെളുത്ത താടി രോമങ്ങളുള്ള അതേ ശിലായുഗ മനുഷ്യൻ എന്നെ നോക്കി നിൽക്കുന്നു. ആ വെണ്ണക്കൽ ശില്പത്തിൽ ഇരിക്കുവാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത് എന്നെനിക്കു മനസ്സിലായി. ഞാൻ ഇരുന്നു. ശങ്ക കലശലായതുകൊണ്ടാകണം എനിക്ക് എന്നെ പിടിച്ചു നിർത്താൻ സാധിച്ചില്ല. വീടിനുള്ളിൽ കാര്യം സാധിച്ചു പോയതിൽ എനിക്ക് അത്യന്തം ഖേദമുണ്ടായി. ഇനി ജീവിതത്തിൽ ഇത്തവർത്തിക്കില്ല തന്നെ ഞാൻ ഉറപ്പിച്ചു. ശുചിയാക്കാൻ ഇലയെവിടെ എന്ന് നോക്കുമ്പോൾ വെളുത്ത ചെറിയ തുണിക്കഷ്ണങ്ങൾ ചുമരിൽ തൂക്കി ഇട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. പുതിയ എന്തോ ആചാരമായിരിക്കണം. ഞാൻ ശുചിയാക്കി. ആശ്വാസത്തോടെയും തെല്ലു നാണത്തോടെയും ഞാൻ പുറത്തിറങ്ങി. മഴ മാറിയിരിക്കുന്നു. ഉള്ളിലെ ശങ്കയും. പിന്നീട് സുരേന്ദ്രജിയിൽ നിന്നാണ് ഇത് ഒരു ശൗചാലയമായിരുന്നു എന്നും കേരളത്തിലെ എല്ലാ വീടുകളിലും ഇതുണ്ട് എന്നും ഞാൻ മനസ്സിലാക്കുന്നത്. അത്ഭുതകരം തന്നെ. എനിക്ക് കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തോടു ബഹുമാനം തോന്നി. പറമ്പിലെ രണ്ടു തളിരിലകൾ കൊണ്ട് ചെയേണ്ടി ഇരുന്ന കാര്യത്തിനെ ഇത്രയ്ക്ക് ആർഭാടകരമായി നിർവഹിക്കാൻ സാധിക്കുന്ന തദ്ദേശീയരായ ജനങ്ങളോട് എനിക്ക് ആദരവും ബഹുമാനവും അസൂയയും തോന്നി. പിന്നീട് പദയാത്രക്കായി പുറപ്പെട്ടു. ശാന്തമായ അന്തരീക്ഷം. നട വഴികളിലെല്ലാം കേരളത്തിന്റെ ജനങ്ങൾ നിറഞ്ഞു നീങ്ങുന്നു. റോഡരികിലോ മാറിയോ കാര്യം സാധിക്കാൻ ഇലയുമായി ഇരിക്കുന്ന ആരെയും കാണാത്തതു എന്നെ നിരാശനാക്കി. വഴി നീളെ മുസ്ലിം പള്ളികൾ കണ്ണിൽപ്പെട്ടു. അറബ് ശൈലിയിൽ പണി കഴിപ്പിച്ച അവയൊക്കെ എന്നിൽ കടുത്ത വിദ്വേഷവും വാശിയും ഉളവാക്കി. ഭരണം കിട്ടുന്ന അന്ന് തന്നെ ഇതെല്ലാം പൊളിച്ചു നീക്കണമെന്നും ആരാധ്യദേവന്റെ 100 മീറ്റർ നീളമുള്ള പ്രതിമ നിർമ്മിക്കണമെന്നും ഞാൻ തീരുമാനിച്ചു. വഴിയിൽ വിശ്രമിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിരുന്നു വീടുകളിലെല്ലാം ഞാൻ ആ വെണ്ണക്കൽ പാകിയ മുറിയിൽ ആയിരുന്നു കൂടുതൽ സമയവും ചിലവഴിച്ചത്. ഇടയ്ക്കു ജനലിന്റെ മുകളിൽ ആ വെളുത്ത നരയുള്ള ശിലായുഗ മനുഷ്യൻ നിൽപ്പുണ്ടോ എന്ന് ഞാൻ നോക്കുന്നുണ്ടായിരുന്നു. ഇല്ല. അദ്ദേഹം തിരക്കിലാവണം. എന്റെ യാത്ര അവസാനിച്ചു. പ്രധാനിജിയുടെ ഭാരതത്തിൽ പെട്രോളിന് വില കൂട്ടിയത് കൊണ്ട് ഒരു സംസ്ഥാനത്തിനെങ്കിലും ആഡംബര ശൗചാലയങ്ങൾ ഉണ്ടായല്ലോ എന്നോർത്ത് ഞാൻ ആനന്ദവനായി. കേരളത്തിലെ സർക്കാർ ഇനിയുമൊരുപാട് മാറാനുണ്ടെന്നും ഒരു യൂപിയോ ഗുജറാത്തോ ആകാൻ ഇനിയും പരിശ്രമിക്കേണ്ടതാണെന്നും അതിനു വേണ്ടി എത്ര വർഗീയത പരത്താനും ഞാൻ ഒരുക്കമാണെന്നും മനസ്സിൽ ഉറപ്പിച്ചു പ്രധാന മുറിയിലേക്ക് പോയി. ചെറുതായിട്ടൊന്നു ഉറങ്ങണം. നാളെ യൂപിയിൽ ഗോപരിപാലന മഹായാഗമുണ്ട്. ഗോമാതാവിനെ മനസ്സിൽ ധ്യാനിച്ച് ഞാൻ ഉറങ്ങാൻ കിടന്നു. കണ്ണടയ്ക്കുമ്പോഴും ആ വെണ്ണക്കൽ ശില്പമാണ് മനസ്സിൽ. അവസരം കിട്ടുമ്പോൾ ഒരിക്കൽ കൂടി കേരളത്തിലേക്ക് പോകണം. ജയ് ഗോമാതാ!!

October 10, 2017 at 12:31PM

നല്ല ഉറക്കത്തിലായിരുന്നു.... രാത്രി 12 മണി...! മൊബൈൽ ശബ്ദിക്കുന്നു.... വാട്ട്സ്പ്പ് മെസ്സേജ് ആണ്. തുറന്നു നോക്കി... ഭാര്യയുടെ മെസ്സേജാണ്...!! ദേ... മനുഷ്യാ... കുറച്ചങ്ങോട്ട് നീങ്ങിക്കെടാ... കുറെ നേരമായി തട്ടി വിളിക്കുന്നു....!!! #ഡിജിറ്റൽലൈഫ് #Whatsapp ട്രാജഡി 😡

October 10, 2017 at 07:01AM

#അമിട്ടടിക്കുക = #തേക്കുക ആ വാക്കിന് ഈ അർത്ഥമല്ല വേണ്ടത് എന്നു തോന്നുന്നു. ബി. ജെ. പി. അധ്യക്ഷൻ #അമിത് #ഷാജി പിണറായിയിലെ "ജനരക്ഷാ" മാർച്ച് ഉപേക്ഷിച്ചത് കുമ്മനത്തെ തേക്കാൻ വേണ്ടി ആയിരുന്നില്ല; പകരം, മകൻ #ജെയ് ഷാജിയുടെ കമ്പനിയുടെ അഭൂതപൂർവ്വ വളർച്ചയെ പറ്റിയുള്ള വാർത്തകൾക്കായുള്ള അന്വേഷണം തുടങ്ങിയപ്പോൾ സ്വയരക്ഷയ്ക്കുള്ള വഴിയന്വേഷിച്ച് ഓടിയതയിരുന്നു. അല്ലെങ്കിൽ ജനരക്ഷായാത്രയേക്കാൾ വേറെന്ത് പുലിവാലാണ് ഭാരതം നേരിടുന്നത്??! മെഡിക്കൽ കോഴയടക്കം അഴിമതികളിൽ നിന്നും മാറിച്ചിന്തിക്കാനും മറ്റുമായി കേരളത്തിലെ ചുവപ്പിസം ദാ ഇപ്പം അവസാനിപ്പിക്കും എന്നു പറഞ്ഞായിരുന്നു തുടക്കം. ഇടവഴിയിൽ അക്രമസംഭവങ്ങളുണ്ടായാൽ ജനങ്ങൾക്കതൊരു സമയം കൊല്ലി ചർച്ചാ വിഷയമാവുകയും ചെയ്യും. വാർത്തകളിൽ ഷാജിയും കൂട്ടരും നിറഞ്ഞു നിൽക്കും. #കണ്ണീർഗർഭവും #പശുവമ്മ ശ്വസിച്ച് പുറത്തുവിടുന്നത് ഓക്സിജനാണെന്നും മലയാളമനസ്സിൽ വേവില്ലാന്ന് അധ്യക്ഷൻ ഷാജി മനസ്സിലാക്കിയിട്ടുണ്ട്. പകരം ഇവിടെ പ്രവർത്തനം തീവ്രമായിരിക്കണം. അതിനുള്ള പലവേലത്തരങ്ങൾ പലവഴി കടന്നു വരുന്നുണ്ട്. നമ്മൾ തന്നെ കണ്ടതാണല്ലോ! കേരളത്തിൽ വേണ്ടത് അത്ഭുതകരമായ മാജിക്കുകൾ വല്ലതുമാണ്. നാടിന്റെ വികസനമോ നിലനിക്കുന്ന സാമൂഹിക-ആരോഗ്യ-വിദ്യാഭ്യാസമേഖലകളുടെ പുഷ്ടിയോ മറ്റോ കൈമുതലാക്കി ഒരു #ജനരക്ഷായാത്ര നടത്താമായിരുന്നില്ലേ ഷാജീ!! എന്തുതന്നെയായാലും കരുതിയിരിക്കേണ്ടത് നമ്മൾ തന്നെയാണ്. ആ ജനരക്ഷമാർച്ച് ഓട്ടോ പിടിച്ചോ ലോറി പിടിച്ചോ എങ്ങനെയെങ്കിലും അങ്ങു തിരുവനന്തപുരത്ത് എത്തിക്കോട്ടെ. ഒരു പാർട്ടിയുടെ വിലാപയാത്രയായി നമുക്കിത് ചിരിച്ചു തള്ളാൻ മാത്രം ഉള്ളതായി മാറുന്നു. കാസർഗോഡിനെ ഒഴിവാക്കി പയ്യന്നൂർ മുതൽ തുടങ്ങിയപ്പോൾ തന്നെ ഒരു കലിപ്പ് തോന്നിയതായിരുന്നു... നല്ലതായാലും ചീത്തയായാലും സംസാരം കേരളത്തെ പറ്റിയാവുമ്പോൾ അതിൽ കാസർഗോഡിനേയും ഉൾപ്പെടുത്തേണ്ടതുണ്ട്. കുമ്മനം കളിച്ച് കേറിക്കൂടാൻ മാത്രം വളർന്ന ജില്ലയല്ല കാസർഗോഡ്. ഈയിടെ അതിവേഗ റെയിൽവേയിൽ നിന്നും സർക്കാർ കാസർഗോഡിനെ ഒഴിവാക്കിയതിൽ തന്നെ പ്രതിഷേധം പലവഴിക്ക് ഉയർന്നതായിരുന്നു. അതിന്റെ ഇടയിലാ ഈയൊരു പുലിവാല്. രക്ഷായാത്രയാലും വിലാപയാത്രയാലും കാസർഗോഡിനെ ഇനിമുതൽ മറക്കരുത്.

Monday, October 09, 2017

October 09, 2017 at 06:01AM

#പ്രണയം #പ്രണയിനി ഒരു ചില്ലക്ഷരം കൊണ്ടെങ്കിലും നിന്റെ ഹൃദയത്തിലെന്നെ കുറിച്ചിരുന്നെങ്കില്‍, ഒരു ശ്യാമവര്‍ണം കൊണ്ടെങ്കിലും നിന്റെ പ്രണയത്തിലെന്നെ വരച്ചിരുന്നെങ്കില്‍, ഒരു കനല്‍ക്കട്ട കൊണ്ടെങ്കിലും നിന്റെ സ്മൃതികളിലെന്നെ ജ്വലിപ്പിച്ചുവെങ്കില്‍, ഒരു വെറും മാത്ര മാത്രമെങ്കിലും നിന്‍ കനവിലേക്കെന്നെ വിളിച്ചിരുന്നെങ്കില്‍, അതുമതി തോഴി, കഠിനവ്യഥകള്‍ ചുമന്നുപോകുവാന്‍ കല്പാന്തകാലത്തോളം!!

Saturday, October 07, 2017

October 07, 2017 at 07:58PM

അറിഞ്ഞതില്‍പ്പാതി പറയാതെ പോയ് പറഞ്ഞതില്‍ പാതി പതിരായ് പോയ് പാതി ഹൃത്തിനാല്‍ പൊറുക്കുമെങ്കില്‍ പാതി ഹൃത്തിനാല്‍ വെറുത്തുകൊള്‍ക ഇതെന്‍െറ രക്തമാണിതെന്‍റെ മാംസമാണെടുത്തു കൊള്‍ക...

Friday, October 06, 2017

October 06, 2017 at 07:00AM

ഗാന്ധിജിയെ കൊന്നത് ഗോഡ്സെ അല്ലാന്ന് തെളിയാക്കാൻ കോടതിയിൽ ഹർജി - ഇന്ന് കോടതി പരിഗണിക്കും! നാലാം ഉണ്ട ഗോഡ്സേടെത് അല്ലായിരിന്നു എന്ന്! അതാണത്രേ മരണകാരണം!! ഉടനേയതാരാന്ന് ഇവന്മാർ കണ്ടെത്തും! പവങ്ങൾ!! നാലുണ്ട ഗോഡ്സെയുടെ കൈയ്യിൽ കൊടുത്തുകാണില്ല!! ആ ഒരുണ്ട എവിടുന്നോ കുമ്മനം കളിച്ച് കേറിക്കൂടിയതാണെന്നോ മറ്റോ കണ്ടെത്തിയാൽ ഇവന്മാർ ശരിക്കും പെട്ടു!! കൊലയാളി മാഹാത്മ്യം ഇതോടെ പാർമ്യരൂപം പ്രാപിക്കും!!

October 06, 2017 at 06:34AM

വാക്സിനേഷൻ എടുത്തവർക്ക് BPL റേഷൻ കാർഡിനു തുല്യമായ ആനുകൂല്യങ്ങൾ ഗവണ്മെന്റ് നാളെമുതൽ കൊടുക്കും എന്ന് ചുമ്മാ പറഞ്ഞാൽ മതി! 😋

Thursday, October 05, 2017

October 05, 2017 at 06:33AM

ജനരക്ഷായാത്രയിൽ കൂടാനെത്തിയ അമിട്ട് ഷാജി ഞെട്ടിയെന്ന് മൂത്രമൊഴിക്കാൻ മുട്ടിയ ഷാജി എല്ലാ വീട്ടിലും മൂന്നും നാലും കക്കൂസുകൾ കണ്ടത്രേ

October 05, 2017 at 06:31AM

ജനരക്ഷായാത്രയിൽ കൂടാനെത്തിയ അമിട്ട് ഷാജി ഞെട്ടിയെന്ന് മൂത്രമൊഴിക്കാൻ മുട്ടിയ ഷാജി എല്ലാ വീട്ടിലും മൂന്നും നാലും കക്കൂസുകൾ കണ്ടത്രേ

Wednesday, October 04, 2017

October 04, 2017 at 06:38PM

മഹാകവി പി-യുടെ #ജന്മദിനം... #ഓർമ്മദിനം തീര്‍ന്നു മധുരവിഭവങ്ങളൊക്കെയും ശൂന്യമായ്‌ മുന്തിരിപ്പാത്രങ്ങളൊക്കെയും വന്നു നീ വൈകിയ വേളയില്‍, ക്കത്തിയ ചന്ദനപ്പൂത്തിരി ചാരം മരിക്കവേ...!!

Tuesday, October 03, 2017

October 03, 2017 at 07:38PM

ബാക്ക് റ്റു ബാംഗ്ലൂർ!

October 03, 2017 at 03:14PM

ദിലീപ് നായകനായ സിനിമ #രാമലീല കണ്ടു. നല്ലൊരു സിനിമ തന്നെയാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും രക്ഷസാക്ഷികളും കപട നേതാക്കളുടെ രാഷ്ട്രീയ ഹിജഡത്വവും ഒക്കെ തുറന്നുകാണിക്കുന്നൊരു കണ്ണാടിയാണിത്. അതുകൊണ്ടുതന്നെ നമ്മുടെ നേർകാചയാവുന്നു രാമലീല. രാമന്റെ ലീലാവിലാസങ്ങൾ എനിക്കു ഹൃദ്യമായി തോന്നിയത് ഇതൊക്കെ കൊണ്ടാണ്. മാധ്യമവിചാരണകളുടെ സ്വാധീനവും പൊലീസ് കേസുകളും ഒക്കെ നിറഞ്ഞുനിൽക്കുന്ന സിനിമയായത് ദിലീപിന്റെ ഇന്നത്തെ കേസും കൂട്ടവുമായി ചേർത്തുവായിക്കാവുന്നവർക്ക് ആകാമെന്നേ ഉള്ളൂ... ഇങ്ങനെ വളച്ചൊടിച്ച് വായിച്ചെടുക്കാമെന്നത് സിനിമയ്ക്കൊരു മുതൽക്കൂട്ടുതന്നെയാണ്. പകരം ഇന്നത്തെ കേസുമായി പരോക്ഷമായി ബന്ധപ്പെട്ടുകിടക്കുന്നു മുകേഷും സിദ്ധിക്കും സലിം കുമാറും സിനിമയിൽ ഉണ്ടെന്നുള്ളതും സിനിമാസ്വാദ്വാകരെ ഇരുത്തും എന്നതും സിനിമാ വിജയം ഉറപ്പിക്കും. ഇനി ഇതൊന്നും സംഭവിച്ചില്ലെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ച മലയാളികൾക്കു നേരെയുള്ള ഒരു തുറന്ന പുസ്തകം തന്നെയാണു സിനിമ. നല്ലൊരു മുതൽക്കൂട്ട്. ...... ..... ...... ആമി സിനിമ കാണാൻ കൂട്ടാക്കിയില്ല. ദിലീപിനെ കണ്ടപ്പോൾ കാവ്യചേച്ചിയെവിടെ കാവ്യച്ചേച്ചിയെവിടെ എന്ന ഒറ്റ ചോദ്യം മാത്രമായിരുന്നു അവൾക്ക്. ഇടയ്ക്കിടെ പെൺ ശബ്ദം കേൾക്കുമ്പോൾ കാവ്യയാണോ എന്നവൾ നോക്കിക്കൊണ്ടിരുന്നു.

Sunday, October 01, 2017

October 01, 2017 at 05:57AM

വിദ്യാഭ്യാസകാലം കഴിഞ്ഞ് ജീവിതത്തിലേക്കിറങ്ങിയപ്പോൾ തന്നെ പണ്ടു സ്കൂളിൽ പഠിച്ചിരുന്ന ഭൂരിഭാഗവും മറന്ന കൂട്ടത്തിൽ എഴുത്തും പെട്ടുപോകേണ്ടതായിരുന്നു. കൂട്ടുകാരിൽ ചിലർക്കൊക്കെ ഇന്നും മലയാളത്തിൽ ഒരു പാരഗ്രാഫ് വ്യക്തമായി എഴുതാൻ പറ്റാതെ വരുന്നത് കണ്ട് പകച്ചുപോയിട്ടുണ്ട്. ഫെയ്സ്ബുക്കിൽ പോസ്റ്റിടാനായിട്ട്, മംഗ്ലീഷിനോ ഇംഗ്ലീഷിലോ എഴുതി തന്നിട്ട് അതിനെ ശുദ്ധമലയാളത്തിൽ പലപ്പോഴും മാറ്റി കൊടുക്കേണ്ടി വന്നിട്ടുണ്ട്. പറഞ്ഞുവരുന്നത് #എഴുത്തിനിരുത്ത് ഒരു ശീലമാകണം. കുഞ്ഞുങ്ങൾ മാത്രമല്ല നമുക്കും എഴുത്തിനിരിക്കാം. സ്കൂൾ കാലം കഴിഞ്ഞ് സ്റ്റേജിലേക്ക് കയറിയ അന്നുമുതൽ എന്റെ എഴുത്തുകളരി #ഓർക്കുട്ട്, #ബ്ലോഗ്, #വിക്കിപീഡിയ, #ഫെയ്സ്ബുക്ക്, #വാട്സാപ്പ് എന്നിവയിലൂടെ ആയിരുന്നു - ഇന്നും തുടരുന്നു. ചടുലമായ അക്ഷരവിന്യാസങ്ങളിലൂടെ കൈവിടാതെ അറിയാവുന്ന ഭാഷകളെ കൂടെ കൂട്ടാൻ ഇന്ന് മേഖലകൾ പലതാണ്. ആത്മിക ഇക്കാലത്ത് അക്ഷരലോകത്തേക്ക് പിച്ചവെയ്ക്കുന്നത് തന്നെ നോട്പാഡിലൂടെയാണ്. ഇംഗ്ലീഷിൽ തുടങ്ങി മലയാളത്തിലൂടെ അവൾ വീണും എഴുന്നേറ്റും നടക്കുന്നു. തെറ്റാതെ പതിയെ എഴുതുന്നു. ഒരുകാലത്ത് കമ്പ്യൂട്ടർ എന്ന കാര്യം ജനതയുടെ സ്വപ്നത്തിൽ പോലും വരാതിരുന്ന കാലത്ത് അരിയും മണ്ണും ഒക്കെയായിരുന്നു പ്രതലം. കാലം മാറി. അക്ഷരപ്പിറവിയെ നമ്മൾ ആചാരമായി മാറ്റി മൂലയ്ക്കിരുത്തി പുതിയ തീരത്തിലൂടെ നടക്കുന്നു... നമുക്കെന്നും #വിദ്യാരംഭം തന്നെയാവണം. അതുകണ്ട് നമ്മുടെ പിൻതലമുറ വളരണം. കുഞ്ഞറിവുകൾ പതിയെ അവർ സ്വായത്തമാക്കണം...

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License